ചെറുപുഴ: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും ഇടിമിന്നലിലും ചെറുപുഴ പഞ്ചായത്തിൽ കനത്ത നാശനഷ്ടം. കെട്ടുകളും മതിലുകളും ഇടിഞ്ഞുവീണു. റോഡിന്റെ വശങ്ങളും തകർന്നു. താത്ക്കാലിക പാലം ഒഴുകിപ്പോയി.
തിരുമേനി കോക്കടവിലെ ഇടത്തുണ്ടിയിൽ പ്രിൻസിന്റെ വീടിനോട് ചേർന്ന ചെങ്കൽകെട്ട് തകർന്നു വീണു. വീടിന്റെ പിന്നിലും വശങ്ങളിലുമുള്ള കെട്ടാണ് തകർന്നത്. പൈപ്പുകളും നശിച്ചു. പുതിയിടത്ത് മണിയുടെ വീടിനോട് ചേർന്ന കിണർ ഇടിഞ്ഞു. പോഴിമണ്ണിൽ ജയിംസ്, പുത്തൻപുരയ്ക്കൽ അനീഷ്, കൊയിലാണ്ടി ബെന്നി എന്നിവരുടെ കൽക്കെട്ടുകൾ തകർന്നു. വയലുങ്കൽ സോജന്റെ വൈദ്യുതോപകരണങ്ങൾ ഇടിമിന്നലിൽ നശിച്ചു. കോക്കടവ്-കൂലേരി കോൺക്രീറ്റ് റോഡിന്റെ വശങ്ങളും ഇടിഞ്ഞു.
കാലവർഷത്തിന്റെ തുടക്കത്തിൽ തന്നെയുണ്ടായ കനത്ത നാശനഷ്ടം മലയോരത്ത് ആശങ്ക പടർത്തി. തിരുമേനി തോട്ടിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തിൽ മുളപ്രയിലെ താത്കാലിക മുള പാലം ഒലിച്ചുപോയി. ഇതോടെ പാറോത്തുംനീർ ഭാഗത്തേക്ക് യാത്രാമാർഗമില്ലാതായി. മുളപ്ര - പാറോത്തുംനീർ റോഡിൽ ഇവിടെ പുതിയ കോൺക്രീറ്റ് പാലം പണിതു കൊണ്ടിരിക്കുകയാണ്.
ഇവിടെ മരങ്ങളും ചപ്പുചവറുകളും അടിഞ്ഞുകൂടിയത് നാട്ടുകാർ നീക്കം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ പി.വി. വിജയൻ, അനീഷ് ആന്റണി എന്നിവർ നേതൃത്വം നൽകി. ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഡി. പ്രവീൺ എന്നിവർ സ്ഥലം സന്ദർശിച്ചു.